2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

മയിൽച്ചന്തങ്ങൾ

ചില്ലക്ഷരമെഴുതുമ്പോൾ
ഒന്നാം തരത്തിലെ
അടിസ്ഥാന
പാഠാവലിയിലെ
അവസാനപാഠത്തിൽ
പീലിവിടർത്തി
നില്പാണൊരു
മയിൽച്ചന്തമെപ്പോഴും

പുസ്തകത്താളുകൾക്കിടയിൽ
മാനംകാണാതെ
മയിൽപ്പീലിത്തുണ്ടുകൾ
കുഞ്ഞുങ്ങളെ
സ്വപ്നംകണ്ടിരിക്കാം
ആകാംക്ഷയറ്റു
തുറന്നപ്പോഴായിരിക്കാം
ആഗ്രഹങ്ങളുടെ
ചാപിളളകൾ പിറന്നത്

പുലരിവെയിലിലെ
മഴവിൽച്ചന്തങ്ങളോടെ
മയിൽച്ചിത്രം
വരഞ്ഞിടുമ്പോൾ
പീലിപ്പിറവികളിലായിരം
കണ്ണുകൾ
ആകാശനീലകളിൽ ആനന്ദമാടിയാടിയാവാം
മയിൽപ്പീലി
നീലകളുണ്ടായത്

കതിരുകൊത്തുമ്പോൾ
പറന്നിറങ്ങാറുണ്ട്
കമ്പിവേലിക്കല്ലിലിരുന്ന്
ചിറകൊതുക്കാറുണ്ട്
ഇണ മറയുമ്പോൾ
നീട്ടിവിളിക്കാറുണ്ട്
പേടിച്ചുംപരിഭവിച്ചും
കരിമ്പനത്തണലിൽ
സായാഹ്നനൃത്തങ്ങൾ
ആട്ടം നിർത്തിപ്പോകുമ്പോൾ
ചിലങ്കയൂരി
ഭൂമിയെ വന്ദിച്ച്
പീലിയൊതുക്കി
വിനീതമായൊരു മടക്കം

(ചിത്രത്തിനു കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ