2016 നവംബർ 22, ചൊവ്വാഴ്ച

കടലെടുത്തുപോയ പെൺകുട്ടികൾ

ജീവിതം
കടലെടുത്തു പോയ
പെൺകുട്ടികളെപ്പറ്റി അറിയുമോ.. ?

പ്രണയം കൊതിച്ച
മനസ്സുകാണാൻ
ഓരോ
ഉദയങ്ങളിലും
ആളുകൾ
അണിനിരക്കും.

ഒരു കടലിരമ്പം
കാതുകളിലൊളിപ്പിച്ച്
ഓരോ കാറ്റിനെയും
ഓർമ്മകളുടെ
ദീർഘനിശ്വാസം
കൊണ്ടടയാളപ്പെടുത്തും.

പ്രിയപ്പെട്ടവനെ
കനവുകണ്ട
കണ്ണിലാകെ
ഉപ്പുകുറുക്കിയ
വേനലായിരിക്കും
ഓരോ നട്ടുച്ചയിലുമവൾ
കണ്ണീരൊഴുക്കും.

അസ്തമയങ്ങളിൽ
അവളുടെ മുടിയിൽ
ചത്ത മീനുകളുടെ
ഉടയാടകൾ
കൊത്തിവലിച്ച്
കടൽക്കാക്കകൾ
ചിറകൊതുക്കും.

ആളുകളൊതുങ്ങിയാൽ
ഉടലഴിച്ച്
ഉപ്പുകഴുകി
മണൽത്തിട്ടയിൽ
മത്സ്യകന്യകയെപ്പോലെ
അവൾ നീണ്ടുകിടക്കും.

വീടുപേക്ഷിച്ച
ഒരാണും പെണ്ണും
അകലെ മാറിയിരുന്ന്
ഇത്തിരിയിരുട്ടിൽ
ചുണ്ടുചേർക്കുന്നതും നോക്കിപ്പുഞ്ചിരിക്കും.

സെക്യൂരിറ്റിയുടെ
ടോർച്ചുവെളിച്ചമോ
വിസിലടിയോ
കേൾക്കും വരെ
അവളുടെ നാഭിച്ചുഴിയിൽ
നിലാവൊന്നു മയങ്ങും.

എത്രയോ
ദിനരാത്രങ്ങളിൽ
കാലുകൾ നഷ്ടപ്പെട്ടവൾ
ഉദയാസ്തമയങ്ങൾ
കടലെടുത്തുപോയ
ചക്രവാളസീമയിലേക്ക്
കണ്ണിട്ടിരിക്കും.

ഒടുവിലൊരു
പുലർവേളയിൽ
ചെതുമ്പലുകൾക്ക് നിറംവെച്ച്
വഴുവഴുപ്പാർന്ന
ചെളിമണത്തിൽ
പിടഞ്ഞുപിടഞ്ഞ്
കടലിലേക്കെടുത്തു ചാടും.

പിറ്റേന്നത്തെ
പത്രവാർത്തയിൽ
തിരകളാർത്തു ചിരിച്ച്
തലതല്ലി മരിക്കുന്ന
ഏതോ പാറയിൽ
അവളൊരു മത്സ്യകന്യകയായി
പുനർജനിക്കും..

2016 നവംബർ 10, വ്യാഴാഴ്‌ച

നഷ്ടം

കുടമറച്ച്
ഉമ്മവെച്ചുമ്മവെച്ച്
വഴിത്താരകൾ..
മലകൾ, തലയിൽ
തീപൂട്ടിത്തുടങ്ങുന്നതേ
ഉണ്ടായിരുന്നുള്ളൂ..
വെയിലുരുകിയൊലിച്ച
പാർക്കിലെ ബെഞ്ചുകൾ..
തളിർത്തുപൂത്തു
തണൽവിരിച്ച
ബൊഗൈൻവില്ലയുടെ
ചോട്ടിലിരുന്ന്
ഐസ്ക്രീം തണുപ്പിൽ
പുഞ്ചിരിച്ചു കൊണ്ടാണു
നീയെന്നെ
ഇഷ്ടമെന്നും
പിരിയില്ലെന്നും പറഞ്ഞത്.

നീയതൊക്കെ മറന്നുകാണും..
പക്ഷേ,

ഞാനിപ്പോഴും;
ആ വെയിൽക്കാലങ്ങളുടെ
ഓർമ്മകളിൽ,
കണ്ണീരുപ്പു പുരട്ടി
നഷ്ടപ്രണയത്തെ
ചുട്ടെടുക്കുന്ന തിരക്കിലാണ്....😢