2016 മാർച്ച് 9, ബുധനാഴ്‌ച

വേനൽ നിലങ്ങളിൽ മൂന്നു ജീവബിന്ദുക്കൾ

● തലയറുത്തു
    രസിച്ച
    വേദനകളുടെ
    ശാപമാകാം
    പൂവേ.,
    ഓർമ്മകളിൽ
    വേനലായ് വന്നു
    വസന്തത്തെ                        
    മുറിപ്പെടുത്തുന്നത്..

● വിദൂരങ്ങളിലെവിടെയോ
    കൂട്ടംതെറ്റിയ
    ചെമ്മരിയാടിൻ      
    നിലവിളികളാണ്
    തൊട്ടാവാടിക്കോരോന്നിനും
    വേനൽ
    വരവറിയിപ്പുകൾ....

● ഓർമ്മകൾ
    വാസനിക്കുന്നേടത്താണു
    നാം;
    പ്രണയത്താൽ
    പൂത്തുലഞ്ഞത്...😘😍

2016 ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഫോട്ടോഷോപ്പ്

ഓർമ്മകൾ
വറ്റുന്നേടത്ത്
മറവിയുടെ വേനൽ
കത്തിയെരിയുമ്പോൾ
ആൽബമൊരു
ഹെർബേറിയം പോലെ..

പ്രണയകാലങ്ങൾ
ചുണ്ടുചേർത്ത
ചായക്കോപ്പയിലും
തണുത്തുറഞ്ഞു മധുരിച്ചൊഴുകിയിറ്റിയ
ഐസ്ക്രീം കോണിലും
നമ്മുടെ ചിത്രമെഴുത്തുകൾ..

കല്യാണത്തലേന്ന്
ഹൃദയം മിടിച്ചെത്തിയ
ഒരാശംസാഗീതം..
കൊണ്ടെൻറെ മറവിയുടെ ഓർമ്മപ്പെടുത്തലും.
പന്തലിൽ
ഒരിത്തിരിയകലത്തിൽ
നിന്നൊരു സെൽഫിയും,
ഒരാൾക്കൂട്ടച്ചിത്രവും..
പപ്പടം കടിച്ചുചിരിച്ച
നാണത്തോടൊപ്പം
ഒരുവറ്റു പുച്ഛം;
ഒരാഴം മുറിവിനേക്കാൾ,
ഒരുമുഴം മറവിയാലൊരു തിരസ്കാരം..

കുട്ടീടെ നൂലുകെട്ടിന്
ഇത്തിരി പുളിപ്പും ഒരുനുളളുമധുരത്താലും
കുഞ്ഞിച്ചിരിയിൽ
ചുണ്ടുചേർത്തൊരു
മന്ദസ്മിതം..
എന്നിട്ടും
വ്യാഖ്യാനങ്ങൾ ഭയന്ന്
വിസ്മരിച്ചവ..

ചിത്രങ്ങളടുക്കിയും
ഒടുക്കിയും
ഒട്ടിച്ചുചേർത്തിട്ടും
പരിചയം ഭാവിക്കാതെ
തിരസ്കരിച്ചൊടുക്കം
നിൻറെ
ചരിത്രത്തിലിടമില്ലാതായിപ്പോയവൾ 😃

2016 ഫെബ്രുവരി 24, ബുധനാഴ്‌ച

മലകയറ്റം

പടവുകൾ വളഞ്ഞു
തിരിഞ്ഞ്
കുതിച്ച്
കിതച്ചെത്തുന്ന
മലകയറ്റം..
അഹന്തയറ്റ്
നമ്മളൊന്നായ് ലയിച്ച്
നെടുവീർപ്പാലൊന്ന്
ആശ്വാസം
തോൾചേർക്കേ,
നമുക്കൊരു
പ്രണയത്തിൻറെ ദൂരക്കാഴ്ച..
അകലങ്ങളിലെവിടെയോ
അലിഞ്ഞലിഞ്ഞില്ലാതാകുന്ന
മഞ്ഞും
കണ്ണുകുത്തുന്നൊരു
സായന്തനച്ചുവപ്പും
നാമൊന്നുമല്ലെന്ന്
ഒരന്തസ്സാര ശൂന്യത.. 😃😍

2016 ജനുവരി 25, തിങ്കളാഴ്‌ച

മന്ത്

വ്യാഖ്യാനിക്കപ്പെടും മുമ്പ്

പ്രണയം മുഴുത്ത ഭ്രാന്തായി
മുദ്ര കുത്തുക
ഓരോ കയറ്റത്തിനും
ഒരിറക്കം
ആർപ്പുവിളികൾ..
ചില ഉന്മാദച്ചിരികൾ
ചുടലപ്പറമ്പിലെത്തും വരേയ്ക്കിനിയൊരു
സായാഹ്നത്തുടുപ്പിൽ
ഓർമ്മകളുടെ
ചായംതേപ്പുകൾ.... 😍😃

2016 ജനുവരി 21, വ്യാഴാഴ്‌ച

ചിഹ്നനം

ആരുണ്ട്..?
ഉത്തരം മുട്ടിക്കുന്ന
ചോദ്യങ്ങളാൽ
വക്രിച്ച് വളഞ്ഞവർ..?
ചിലരുണ്ട്
ആകാംക്ഷയറ്റ്
നിന്ന നില്പിന്
ആശ്ചര്യമായവർ..!

പലരുണ്ട്
മുറിയുന്നേടത്തൊരു-
രേഖയാലൊരുമിച്ചവർ
കൂടെക്കൂടാൻ
ക്ഷണിച്ചവർ..,
കൂട്ടം തെറ്റിയോർ:
വേർപിരിഞ്ഞവർ.
വാക്കുകൾ കടമെടുത്ത്
അജയ്യെരന്നോതി
"ആർത്തുവിളിച്ചവർ"

നീയുണ്ട്
ഞാനെന്നോർമ്മിച്ച്;
വിടപറഞ്ഞവൻ.
ഞാനുണ്ട്
ലോപിച്ച സ്വരങ്ങൾ
അടയാളപ്പെടുത്തി
ഒടുക്കം
അർധവിരാമമായവൾ.

2016 ജനുവരി 5, ചൊവ്വാഴ്ച

മുദ്രിതം

എനിക്കിപ്പോൾ,
മുടിയെന്നോ മുലയെന്നോ ഒക്കെപ്പറയാം
നഗ്നമാക്കപ്പെട്ട
ഉടലിനോളം
ഭീകരമല്ലതൊന്നും..

പാപഭാരം പേറിയൊരു
പെണ്ണുടൽ
തണുപ്പാറ്റിത്തളർന്നത്
ഉപ്പുരുചികൾ
തേടിയലഞ്ഞൊരുവൻറെ
ചുണ്ടെഴുതിയ ചിത്രങ്ങൾ..

2016 ജനുവരി 1, വെള്ളിയാഴ്‌ച

പക്ഷിജന്മം

പെൺപിറാവുകളുണ്ട്
ഒച്ചകളടച്ച്
കുറുകികുറുകിയങ്ങിനെ..
ചിലർ
വിരുന്നുവിളിച്ച്
കാറിക്കരയുന്ന കാക്കകൾ..

പലരും
കണ്ണുകളുരുട്ടി
മൂളിക്കൊണ്ടേയിരിക്കും
മൂങ്ങകളെപ്പോലെ..
തത്തകളുണ്ട്
ചുംബനമെഴുതിയ
ചുണ്ടുകളാലാഞ്ഞു കൊത്തി
ചുവപ്പിക്കുന്നവ..

മൈനകൾ
വഴക്കാളികൾ,
തെറ്റിപ്പിരിഞ്ഞ്
വാഗ്വാദങ്ങൾ
കൊണ്ടവർ
ചെകിട്ടത്തടിക്കും
പിന്നെപ്പിന്നെ
ചില നിശബ്ദതകൾ
കൊണ്ടവരൊന്നടങ്ങും

കിളികളെപ്പോലെയാണ്
പെണ്ണുങ്ങളെന്ന്
പാതിരാനേരങ്ങളിൽ
പ്രണയം ചിലയ്ക്കുന്നു 😀