2016 ഏപ്രിൽ 27, ബുധനാഴ്‌ച

മാണിക്യം

തീണ്ടാരിത്തുണിയിലിഴഞ്ഞ
 ഏതോ മഞ്ഞച്ചേരയുടെ
ശാപം
സർപ്പകോപമായി
വന്നു കൊത്തി
നീലിച്ചൊരു കൂട്ടുകാരി

അന്ധതയുടെ
വിഷംതീണ്ടിയവൾ
കാടുകേറി
വിശ്വാസങ്ങളിലെ
ഹോമാഗ്നികളിൽ
താലിക്കിനാവ് ഹോമിച്ചവൾ

കാടുകത്തുമ്പോൾ
വളയുരിഞ്ഞ്
വിളർത്ത്
കൊലുത്തവൾ
കാവകങ്ങളിൽ
പത്തിപൊക്കിയ കല്ലിനു
മഞ്ഞതേച്ച്
മൺപുറ്റിനു പാലൂട്ടി
മുടിയഴിഞ്ഞാടിയാടി
തിമിർത്തു
കുഴഞ്ഞവൾ.

2016 ഏപ്രിൽ 4, തിങ്കളാഴ്‌ച

നട്ടുച്ചകൾ

നട്ടുച്ച വല്ലാത്തൊരു
നേരം തന്നെ

അലക്കൊഴിഞ്ഞ
നാട്ടുകുളങ്ങളിൽ
ഉച്ചവെയിലിൻറെ നീരാട്ട്
ആഴങ്ങളിൽ
മൗനിയായൊരേകാന്തത
സോപ്പുമണം
വാസനിച്ച് വാസനിച്ച്

ഇടവഴികളിലെ
മരക്കൊമ്പിലേതോ
തൂങ്ങിമരിച്ചവൻറെ പ്രേതം
ദംഷ്ട്ര മുളച്ച്
നഖംകൂർപ്പിച്ചിരകാത്ത്
ചോരമണത്ത് മണത്ത്

വേലി തന്നെ വിളവുതിന്ന
ചിതലഴിയ്ക്കരികിലൂടെ
വെയിൽ തിന്നൊരു
മഞ്ഞച്ചേര
ഇഴഞ്ഞ് ഇഴഞ്ഞ്

വെളളമെന്നു കൊതിപ്പിച്ച്
ചില ടാറിട്ട റോഡുകൾ
തലയിൽ തീപൂട്ടി
കാല്പാടുകൾ
വേവിച്ച് വേവിച്ച്

നേരംതെറ്റിയ നേരത്ത്
വന്നുകേറിയവനെ കാത്ത്
അടുപ്പോരങ്ങളിൽ
പപ്പടംപൊളളിയൊരെണ്ണ മണം
കരിഞ്ഞ് കരിഞ്ഞ്

ഇങ്ങനെ
വേനൽ നട്ടുച്ചകൾക്ക്
വല്ലാത്തൊരു നൊമ്പരംതന്നെ...😃

2016 ഏപ്രിൽ 2, ശനിയാഴ്‌ച

ജല്പനങ്ങൾ

നമുക്കിന്ന് മരങ്ങളെപ്പറ്റി
വാചാലരാവാം;
നാളെ പുഴകളെപ്പറ്റിയും..
അടുത്തമാസം
ഭൂമിയെപ്പറ്റിയും
അതിനിടയ്ക്ക്
എന്നെക്കുറിച്ചോ
നിന്നെക്കുറിച്ചോ
ഓർക്കാനിടമില്ലാതെ
നമ്മളുരുകിത്തീർന്നിരിക്കും..😃

(21/3/2016)

പെരുവഴി

കുന്നുകളുടെ
മഹാമൗനത്തിന്
വഴിത്താരകൾക്കായി
നെഞ്ചുകീറിയ
മണ്ണടരിൻറെ
വേദനയുണ്ടാകുമോ..? 😃

തിടുക്കം

അടുപ്പത്തിട്ട് പൊരിഞ്ഞ
ആമയുടെ
മരണവേവിനെയാണു
അമ്മ
തിടുക്കമെന്നു
വ്യാഖ്യാനിച്ചത്.. 😃