2016, ജൂലൈ 3, ഞായറാഴ്‌ച

അവൾ

കറുപ്പുടുത്ത്
അലങ്കരിച്ച
ആ കരിമിഴിക്കണ്ണാകും
എല്ലാം കണ്ടത്
മൂകം സാക്ഷി

അവസാനത്തെ
ശ്വാസവും ഊർന്നുപോയ
തൊണ്ടക്കുഴികളിലാകും
ഒടുവിലെ
നിലവിളിയും
കുരുങ്ങിപ്പോയത്

അരുതരുതെന്ന
പ്രതിരോധമായിരിക്കും
ആ ഒറ്റമുറിച്ചുമരിലൊരു
നിഴലായ്
ഇരുട്ടുതിന്നു മരിച്ചത്

കർക്കിടകം ചോപ്പിച്ച നഖമുനത്തുമ്പിലെ മൈലാഞ്ചിച്ചന്തമാകാം
ക്രൂരതയുടെ നെഞ്ചിൽ
വിരൽപ്പാടായി
മുറിഞ്ഞുതിണർത്തത്

പൊയ്മുഖങ്ങളെപ്പറ്റിയാകും അവളവസാനമായ്
വരഞ്ഞത്.
അതും
ചങ്കിലെ ചോരകൊണ്ട്