2017, മാർച്ച് 7, ചൊവ്വാഴ്ച

ഉത്സവപ്പിറ്റേന്ന്..

ഉത്സവപ്പിറ്റേന്ന്,
അമ്പലപ്പറമ്പിന്
ആൾക്കൂട്ടത്തിൻറെ മണമാണ്..
ആരവങ്ങളുടെ
നിലയ്ക്കാത്ത മേളവും..

അരയാൽത്തറകളിൽ
കാറ്റുമന്ത്രിക്കുക,
തുമ്പിനീട്ടിത്തലോടിയ
കൊമ്പൻറെ തലയെടുപ്പാവും

തിടമ്പു വണങ്ങിയോരോ
കൂപ്പുകൈയും
ധ്യാനിച്ച്
കൂച്ചുവിലങ്ങിട്ടാനകൾ
പോയിക്കഴിഞ്ഞിട്ടുണ്ടാകും

വീർത്തുപൊട്ടിയ
ബലൂൺകുട്ടികൾ
പീപ്പികളൂതിക്കളിക്കുമ്പോ
നീയൊരു
മോതിരക്കൈയിൽ
പേരെഴുതിയതോർക്കയാവും

അകത്തളത്തിൽ
ദേവിയെപ്പൂട്ടിയിറങ്ങുമ്പോ
അനേകരുടെ പ്രാർത്ഥനതട്ടി
പൂജാരി നെടുവീർപ്പിടും..

എന്നിൽ നിന്നുമാ
പഴേ ഞാനൊരു
കോലുമിട്ടായിച്ചുവപ്പിനാൽ
ഓർമ്മകളുടെ
ചുണ്ട് ചോപ്പിച്ച്
ആൾത്തിരക്കില്ലാത്ത
വീഥിയിലൂടൊറ്റയ്ക്കു പോകും...💜