2015, ഡിസംബർ 29, ചൊവ്വാഴ്ച

ഹെർബേറിയം

ഞരമ്പുകളൂറ്റി
പച്ചയായ
പച്ചകളെല്ലാമെടുത്ത്
ഉണക്കിവെച്ചിട്ടുണ്ട് ഞാൻ..

ഔഷധമെന്നോ
ദശപുഷ്പങ്ങളെന്നോ
മുദ്രകുത്തിയവ.

നാട്ടുപച്ചകളുടെ
ഓർമ്മയ്ക്ക്
പഴയ
പുസ്തകങ്ങൾക്കിടയിലെവിടെയോ
നിറംമങ്ങിയൊരു
താളിലുണ്ട്
പേരെഴുതിയ
കടലാസു തുണ്ട്
നെഞ്ചോടു ചേർത്ത്
വറ്റുടച്ചൊട്ടിച്ച
ഓരോർമ്മയും പേറി,

കരിയില മൗനത്തിലവ
നീറി നീറിപ്പൊടിയുന്നു;
ജീവനൂറ്റിയതിൻറെ
തീരാവേദനയിപ്പോഴുമുണ്ട്
വിളറിപ്പരന്നങ്ങനെ.. 😁

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

മത്സ്യകന്യക

പെണ്ണുങ്ങൾ
മീനുകളെപ്പോലെയാണെന്ന്
പൊടിമണലിൽ
കടലിരമ്പങ്ങളാൽ
ശില്പം കൊത്തുന്നു
ശംഖുമുഖം..

ജനസാഗരത്തിൻ
വലയിൽ
കുരുങ്ങരുതേയെന്ന
പ്രാർത്ഥന ;
നീലപ്പൊന്മാൻ
കൊത്തിയെടുക്കരുതേയെന്ന് കൊതിക്കുന്ന
ഊളിയിടലുകൾ..

പ്രണയം
മീൻകണ്ണുകളാണെന്ന്
ചില
പിടഞ്ഞ നോട്ടങ്ങൾ;
പെറ്റുകൂട്ടണമൊരായിരം
കുഞ്ഞുങ്ങളെന്ന്
ഓരോ മഴമൗനങ്ങളും
(ഇടവപ്പാതിയും)..
കടലമ്മയുടെ
ചിരിയിലൊരു
കരയ്ക്കടിയണമെന്ന്
ചാകര.

കാഴ്ചകൾ വരണ്ട്
ചെതുമ്പലുകളെഴുതിയ
വർണ്ണങ്ങൾ
അഴിച്ച്
വിറങ്ങലിച്ചഴുകുമ്പോൾ;
പിറ്റേന്ന്
ദുർഗന്ധം വമിക്കുന്ന
പെണ്ണുടലാകാമെന്ന്
ഓരോ മീനും
ഓർമ്മിപ്പിക്കുന്നു..

2015, ഡിസംബർ 21, തിങ്കളാഴ്‌ച

ഡിസംബർ

● പണ്ടുപണ്ട്..
   വളരെ പണ്ട് അല്ല..
   കുസൃതിമുറ്റിയ
   അവധിക്കാലങ്ങളിൽ
   കൂട്ടിനെപ്പോഴും
   കണ്ണുകുത്തി
   ചെവിക്കു പിടിച്ച്
   നൂലുകെട്ടി
   മുഖം ചേർത്ത
   മുഖംമറകളുണ്ടായിരുന്നു..🎅

             *************
ഓർമ്മകളുടെ                  അയക്കോലിലിന്നുമുണ്ട്
ഡിസംബർ രാവുകളിൽ
മഴമാനുകളെ
തെളിച്ചെത്തുന്ന
ക്രിസ്മസ് അപ്പൂപ്പൻറെ
സമ്മാനപ്പൊതികൾ
കിനാക്കണ്ട്
തണുത്തുറഞ്ഞ
കാലുറകൾ.... 🎅🎄⛄💝🎁