2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ഫെമിനിസ്റ്റ്‌

പാത്രങ്ങളുടെ കനത്ത
തൊട്ടുരുമ്മലുകൾ-
ക്കിടയിൽ,
കഷ്ണിച്ചു തീരാത്ത
കത്തിയുടെ കൊലവിളി.

ചീറ്റിത്തെറിച്ചു
പുകയുന്ന
കുക്കറിന്റെ വിസിലടിക്കും
മുകളിൽ,
അരഞ്ഞു തേഞ്ഞ
മിക്സിയുടെ
കഠോര ശബ്ദം.

കടുകുവറുത്തു കരിഞ്ഞ
മണത്തിലാകട്ടെ,
കഞ്ഞിക്കലത്തിലെ
കല്ലുകടിയുടെ
തീരാവേദന.

ചിരവിത്തേഞ്ഞ
തെളിമോണ കാട്ടി
പല്ലിളിച്ചിരിക്കുന്ന
ചിരവയ്ക്കു മുന്നിൽ,
ഉപ്പും മുളകും കെട്ടുപിണഞ്ഞ്‌
രുചിയില്ലതായി
ത്തീർന്ന നാവുകൾ.
ഒടുവിൽ,
പകുതി കരിഞ്ഞ
വിറകു കൊള്ളിയായി
പുകച്ചു പുകച്ചു
പുറന്തള്ളപ്പെട്ടു.
ഇപ്പോൾ,
അടുക്കളപ്പുറത്ത്‌
സ്വതന്ത്രയായ്‌,
നിയമം വാദിച്ചിരിക്കുന്നു.

7 അഭിപ്രായങ്ങൾ:

  1. കവിത നന്നായിട്ടുണ്ട്‌. കൂടുതൽ നന്നായി എഴുതി തെളിയട്ടെ എന്നാശംസിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  2. ഹഹ വക്കീല് അടുക്കള മതിയാക്കിയല്ലേ..

    മറുപടിഇല്ലാതാക്കൂ
  3. ചിരവിത്തേഞ്ഞ
    തെളിമോണ കാട്ടി
    :(

    മറുപടിഇല്ലാതാക്കൂ
  4. കവിതയേക്കാൾ പ്രാധാന്യമുണ്ട് കവയത്രിയുടെ ഈ ശബ്ദത്തിനു എന്നു തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  5. “വക്കീ‍ല് അടുക്കള മതിയാക്കിയല്ലേ” ....ഇത്തരം കമന്റുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഒറ്റനോട്ടത്തിൽ നിർദ്ദോഷമെങ്കിലും ഇത് സ്ത്രീ വിരുദ്ധം തന്നെയാണ്. ഒരു പുരുഷ വക്കീലിനോട് നാമിത് ചോദിക്കില്ലല്ലൊ... ഭാര്യ വക്കീലാവുന്നതൊക്കെ കൊള്ളാം അടുക്കള നോക്കിയില്ലെങ്കിൽ വിധം മാറും എന്ന് പറയുന്ന പുരുഷ ശബ്ദം...!!! മനപ്പൂർവ്വമാണെന്നല്ല. എന്നാൽ ഈ ശബ്ദത്തിൽ അടങ്ങിയത് സമൂഹത്തിന്റെ പുരുഷ മേധവിത്വ സ്വരമാണ്....

    മറുപടിഇല്ലാതാക്കൂ