2015, ജൂലൈ 24, വെള്ളിയാഴ്‌ച

മഴവെയിൽപ്പാതികളിൽ

1.
മഴച്ചാറ്റലിലും
വെയിൽച്ചിരിയിലും
വിതുമ്പിയത്
എൻറെയും
നിൻറെയും
കളിവഞ്ചിസ്വപ്നങ്ങൾ

2.
കുടതന്ന തണൽ
പകുത്ത
വെയിലോർമ്മകൾ

ഉടലിൻറെ പ്രണയം
കുളിരാറ്റിയ
മഴയോർമ്മകൾ

വെയിലും മഴയും
മാറി മാറി
ചില ഋതുജീവിതം

3.
ഒറ്റക്കുടക്കീഴിൽ തൊട്ടുതൊട്ടു
നടന്നതോർമ്മയുണ്ടോ...?
മറക്കാൻ വഴിയില്ല;
മഴത്തണുപ്പിൽ
ചില വെയിൽച്ചീളുകളാൽ
പ്രണയമെഴുതിയ
ആ കുടമറന്നവൾ തന്നെ
ഞാൻ

4
വെയിൽപ്പകലുകളിൽ
മരണമില്ലാപ്പക്ഷിയായ്
നമുക്കുയിർത്തെഴുന്നേൽക്കേണ്ട
പകരമൊരു മഴരാവിൽ
ഈയലായ് ചിറകുപൊഴിച്ച്
ഇത്തിരിവെളിച്ചം തിന്നുമരിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ