2015, ജൂലൈ 31, വെള്ളിയാഴ്‌ച

മഴയോർമ്മകൾ

അകത്തളങ്ങളിലെവിടെയോ
ചില തിരുശേഷിപ്പുകളുണ്ട്
കാഴ്ചവറ്റിയ ഇരുളൊളിയിൽ
നിഴലനക്കങ്ങളാൽ
കാലമളന്നവർ

കലണ്ടർ
മനോരമയെന്നറിയാഞ്ഞ്
ഞാറ്റുവേലയും
മഴപ്പിറവിയും
വെയിൽച്ചിരിയും
വിത്തിടലും വിളവെടുപ്പും
ഭൂതത്തിൽ ചികഞ്ഞ്
ദ്രവിച്ച ചിതലോർമ്മകളാൽ
മാത്രം മിണ്ടുന്നവർ
നിറവാർന്ന അനുഭവങ്ങളാൽ
കൊഞ്ഞനം കുത്തുന്നു

ഇടവപ്പാതിയും
സ്കൂൾ തുറക്കലും
പരസ്യം കാണാതെ
പ്രവചനം

തവളക്കരച്ചിലിൽ
പെരുമഴകണ്ടവർ
കാറ്റോടുകൂടി
മഴപോയെന്നാശ്വസിച്ച്
തുമ്പികൾ താഴ്ന്നുപറന്ന
ചിങ്ങവെയിലിൽ
ചിണുങ്ങിയെത്തുന്ന
മഴച്ചാറ്റൽ കൊതി

ഇടിവെട്ടിലോരോന്നിലും
കൂൺപിറവി വിധിച്ച്
പുതുവെള്ളപ്പെയ്ത്തിലും
പുഴവെള്ളച്ചാട്ടത്തിലും
ഒറ്റാലിട്ടു മീൻപിടുത്തം

മഴവെയിലുകളുടെ
ഒരുമയിലൊരു
കുഞ്ഞിക്കുറുക്കൻറെ
കല്യാണംകൂടൽ

പഴമയുടെ വേദവാക്യങ്ങളിൽ
അനുഭവത്താളുകൾ ചേർത്ത്
കാലംതെറ്റിയ മഴയിലൊരു
കലികാലം ഉറക്കെശപിച്ച്
ഉമ്മറത്തിണ്ണയിലിരുപ്പുണ്ട്
ഒരു കാലൻകുട കണക്കെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ