2015, ജൂലൈ 28, ചൊവ്വാഴ്ച

മഴക്കാലയാത്ര

മഴപ്പകലിലൊരു യാത്രപോകണം
തണുപ്പ് പുതച്ച് കൂനിക്കൂടിയിരിപ്പ്
കലങ്ങിയൊഴുകുന്ന
പുഴപിന്നിടുമ്പോൾ
തെളിഞ്ഞ കിനാവുകൾ

വികസനംതീണ്ടാത്ത
പച്ചപ്പിൻറെ വന്യതയിൽ
നാം മാത്രമായി ഉയിരെടുക്കണം

ജനാലയ്ക്കരികിലിരുന്ന്
ഇറ്റുവീഴുന്ന മഴത്തുള്ളികളെ
ഇരുകണ്ണിലെഴുതണം

കണ്ണിൽ കണ്ണിൽ പുഞ്ചിരിപൂക്കുമ്പോൾ
നോട്ടംതെറ്റിച്ച് പുറംകാഴ്ചകൾ

മീൻചാട്ടങ്ങളുള്ള തെളിനീരുറവകളിൽ
പൊന്മാൻ വട്ടംവരയ്ക്കുമ്പോൾ
നാം നമ്മെ വരഞ്ഞുതീർക്കണം

ഒടുവിലൊരു മഹാമൗനംകുടിച്ച്
വശ്യതയുടെ നഗരത്തിലേക്കെന്നപോലെ
നിന്നിലേക്കു മാത്രമായെനിക്കു
കുതിച്ചു കിതച്ചെത്തണം

നഷ്ടപ്പെടുന്ന നിമിഷങ്ങളെയാകെ
ഗതകാലസ്മരണയ്ക്കായി കാത്തുവെക്കണം
ആ പഴയ തീവണ്ടിയാത്ര പോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ