2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഓണച്ചിന്തുകൾ (ചില ഓണച്ചിന്തകളും)

ഇടവപ്പാതികളിൽ തളിർത്ത്
ചിങ്ങവെയിലുകളിൽ പൂത്തുലഞ്ഞ്
ഇടവഴികളിലൊക്കെയും
വസന്തമുണ്ടായിരുന്നു

അത്തപ്പൂക്കളങ്ങളിൽ
മത്സരിച്ചോടിയിറുത്ത
വർണ്ണങ്ങളും

വേലിപ്പടർപ്പിലെ
പച്ചിലക്കൊത്തി
കോളാമ്പിപ്പൂവിലെ തേനീച്ച
തുമ്പയിലെ കട്ടുറുമ്പ്
പൂക്കളരിയുമ്പോഴൊക്കെയും നീറ്റൽ

ചെമ്പരത്തിപ്പടർപ്പിലിപ്പോൾ
തേൻകുരുവികൾ വരാറില്ല
സൂചിമുഖിയും
വഴിയോരപ്പച്ചകൾ
വറ്റീ
ഓണക്കാഴ്ചകളും

പൂക്കളിപ്പോൾ
വീട്ടുമുറ്റത്തേക്കുളള യാത്രയിലാണ്
ഓണത്തിനെത്തും
വാളയാറിലെയോ
വേലാന്താവളത്തെയോ
ചെക്ക്പോസ്റ്റിലെവിടെയോ
ദൂരം കാത്തുകിടപ്പുണ്ട് 
വൈകരുതേയെന്ന പ്രാർത്ഥന
എൻറെയും നിങ്ങളുടെയും

മാവേലി വരാറുളളതായറിവില്ല
ഇനി വന്നാലും
എങ്ങിനെയറിയാനാ
പാളത്താറു ചുറ്റി തറ്റുടുത്ത്
അപരന്മാരല്ലേ നാടൊട്ടുക്കും

NB: കാലംമാറിയെങ്കിലും
കോലം മാറാതെ
കോരനിപ്പഴും കഞ്ഞികുമ്പിളിൽ തന്നെ 😄 😜

(ചിത്രം കടപ്പാട്- ഇൻറർനെറ്റ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ