2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

മൃതിച്ചിത്രങ്ങൾ

1.
ചില നിമിഷങ്ങളുണ്ട്-
കണ്ണട വെച്ചാലും
കാഴ്ച വറ്റും
കൈത്തണ്ടയിൽ
പാഞ്ഞോടിയ കാലം
പോലും നിലയ്ക്കും
തലകുനിച്ചൊന്നും മിണ്ടാതെ
എന്നിലെ ഞാനിറങ്ങിപ്പോകും..

2.
ആഭാസം തന്നെ,
യാത്രകളില്ലെങ്കിലും
കൂട്ടിക്കെട്ടിയ പെരുവിരൽ
ഇരുട്ടിലേക്കൊരു
ഒറ്റത്തിരി വെട്ടം
മടക്കമില്ലെന്നറിഞ്ഞിട്ടും
കണ്ണീരിൻറെ പിൻവിളി..

3.
നിഴൽ പറയും:
ചിതാവെളിച്ചത്തിൻറെ
തീജ്വാലകളെത്രയുണ്ടായിട്ടും;
കറുത്ത ഭീതിയിൽ,
എനിക്കു നിന്നെ
പിന്തുടരാനായില്ല..

4.
ഒരാണ്ടിൻറെ
ഓർമ്മപ്പുതുക്കലിൽ,
ചിറകടി കൊതിക്കുമ്പോൾ;
ബലിക്കാക്കയായി പിറവി

അന്നടുക്കളവട്ടത്തിൽ
പറന്നടുക്കേണ്ട
എച്ചിലിലയെടുക്കേണ്ട
വാഴക്കയിലിരുന്ന് കേഴണ്ട
പരേതനുളള മൃഷ്ടാന്നമുണ്ണാം.

കൊത്തിവിഴുങ്ങി
കൊക്കിലൊതുക്കി
പറക്കാനൊരുങ്ങുമ്പോൾ,
നിൻറെ പരിഭവം:

കൊത്തിപ്പറന്നത്
നെയ്യപ്പം മാത്രമല്ല
കനവുകൾ കൂടിയായിരുന്നു,
എന്നിട്ടും; കൈകൊട്ടി
തിരികെ വിളിച്ചില്ലേ,
സ്നേഹത്തിൻറെ ഒരു
ഉരുളയ്ക്കായി മാത്രം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ