2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

മരിച്ചവരുടെ ദിനങ്ങൾ

തകർന്ന സ്വപ്നങ്ങളുടെ
പടക്കളത്തിൽ
നാം ബലിമൃഗങ്ങൾ

കുരുതിക്കു മുമ്പ്
കപടരക്ഷകരുടെ
കനിവൊരു പ്രാർത്ഥന
കുടിനീരിൻറെ ഒരുതുള്ളി
ആദ്യത്തേയും
അവസാനത്തെയും ദയ

ഓർമ്മകളുടെ പങ്കുപറ്റിയ
വാഴ്ത്തലുകൾ
ആൾക്കൂട്ടത്തിൻറെ
ആകാംക്ഷ
കണ്ണീരിൻറെ പശ്ചാത്താപം
കാൽതൊട്ടു വിടതരുമ്പോഴും
പലർക്കും സംശയത്തിൻറെ
ചിറികോട്ടിയൊരു കാക്കനോട്ടം

നേരമ്പോക്കുകളിൽ
നമ്മുടെ ജീവിതം
ഇല്ലാക്കഥകളുടെ ഇഴനെയ്യുകയാണ്
യാത്രകളിലോരോന്നിലും
നാം കാണാത്ത വ്യാഖ്യാനങ്ങൾ
പിറക്കാതെ പോയ
ഉണ്ണിയിപ്പോൾ
അവിഹിതഗർഭത്തിൻ തടവിലും
കുരുങ്ങിയ സാരിത്തുമ്പിന്
പുതിയ വർണ്ണങ്ങൾ

പ്രിയനേ
ഞാനിപ്പോഴും
പ്രണയനൈരാശ്യത്തിൽ
ജീവനൊടുക്കിയ കാമുകിയായ് കഥപടരുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ