2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

കാക്കക്കലമ്പലുകൾ

പുലരിപ്പിറവിയിൽ
നേരംതെറ്റാതെ
പ്രകൃതിയ്ക്കൊരു
ഉണർത്തുപാട്ട്
അമ്മയെണീക്കുമ്പോഴേക്ക്
അടുക്കളവട്ടത്തൊരു
ചുറ്റിക്കറക്കം.

കുട്ടിയോർമ്മകളിലൊരുപാട്
കുസൃതിക്കഥകൾ
കല്ലുപെറുക്കി
കുടംവറ്റിച്ചത്
പാട്ടുപാടി കുറുക്കനു നെയ്യപ്പംകൊടുത്തത്
ആ വാശിക്ക്
എൻറെ നെയ്യപ്പവും
അമ്മയുടെ നുണകളും കൊത്തിപ്പറന്നകലേക്ക്..

മേടച്ചൂടിൽ
കരിമ്പനത്തണലിലെ
പനമ്പഴച്ചൂരുകൾ
ചുള്ളിക്കമ്പും
ചകിരിനാരും
കൊത്തിപ്പറക്കൽ
പിഞ്ഞാണവും തവിയും
മോഷ്ടിക്കൽ
ചിരട്ടയിലെ
തേങ്ങാക്കൊത്തുകൾ.

ഇടവപ്പാതിക്കാലത്തൊരു
വാവു ബലിയൂണ്
അന്നടുക്കളവട്ടത്തിൽ
പാത്രം മിനുക്കണ്ട
അമ്മയ്ക്കു പിന്നാലെ
പറന്നടുക്കേണ്ട
കല്ലെറിഞ്ഞവർ
കൈകൊട്ടി
തിരികെ വിളിക്കും
പരേതനുളള മൃഷ്ടാന്നം.

മഴപ്പകലിലൊരു
കൂടുതകർന്ന വേവലാതി കൂമൻകണ്ണുകൾ
പിന്തുടർന്ന
നിലവിളികൾ ചിങ്ങത്തെളിമാനങ്ങളിൽ വാചോന്നൊരു
കൈക്കുഞ്ഞുമായ്
ഊരുചുറ്റൽ
വിരുന്നു വിളിച്ചൊരു
ഉച്ചയൂണ്;
പുളിമരത്തണലിലൊരു
ചിറകൊതുക്കൽ
അന്തിചായവേ
കരണ്ടുകമ്പിയിൽ
പെരുവിരലൂന്നി
തൂങ്ങിയാടിയ മരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ