പഴയമുളളുവേലിക്കരികിൽ
നിന്നാണ്
നമ്മുടെ പെണ്ണുങ്ങൾ
കല്യാണ പുതുക്കത്തിൽ
കുശലം പറഞ്ഞത്
നമ്മുടെ അമ്മമാർ
പരദൂഷണവും
പിന്നീട് മക്കൾ
സൗഹൃദവും
അപ്പുറത്തു നട്ട
കോവയ്ക്കാവളളി
ഇപ്പുറത്തെ
വിറകുപുരയിലേക്കു
വേരുകളാഴ്ത്തി
വസന്തം വിടർത്തിയതും
അതു നൂണുകടന്നാണു
നമ്മുടെ കോഴികൾ
സ്വപ്നം ചികഞ്ഞത്
കിഴക്കേയരികിലെ
പുളിമരത്തണലിലാണു നാം
കുടിപ്പാർത്തത്
നിറവിലും വേനലിലും
നാം ദുഃഖം മറന്നു
ചിരിയുതിർത്തതും
എന്നിട്ടും;
എന്തിനാണെന്നറിയില്ല
ഇന്നു നാം;
പരസ്പരം കാണാത്ത
മതിലുകൾ കൊണ്ടു
കാഴ്ച മറച്ചത്;
മനസ്സും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ